Wednesday 4 May 2016

കൂട്ടിന് ഇത്തിരിക്കുഞ്ഞന്‍ നായക്കുട്ടികള്‍; ഇത് ലിന്‍സിയുടെ ലോകം

ഐബിന്‍ കാണ്ടാവനം

കുഞ്ഞു, സീസര്‍, എയ്മി, കിച്ചു, ബ്രൗണി, ജൂവല്‍, ഹാരി... പേരുകള്‍ വിളിച്ചാല്‍ സ്‌നേഹത്തോടെ ഒടിയെത്തുന്ന ഇത്തിരിക്കുഞ്ഞന്‍ നായ്ക്കള്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി കൈതത്തറ വീട്ടില്‍ ലിന്‍സി ജോണിന്റെ ഒരു ദിവസം തുടങ്ങുന്നത് ഈ ഇത്തിരിക്കുഞ്ഞന്മാരുടെയൊപ്പമാണ്. നീണ്ട ഇടതൂര്‍ന്ന് കണ്ണുകള്‍വരെ മൂടി രോമമുള്ള ലാസ് ആപ്‌സോ എന്ന ഇനം നായ്ക്കുട്ടികള്‍ ചെറുതും വലുതുമായി നാല്പതോളം എണ്ണം ഇവിടയെയുണ്ട്. ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുന്നതിലൂടെ ശരാശരി 50,000 രൂപയാണ് ലിന്‍സി ഓരോ മാസവും സമ്പാദിക്കുന്നത്.



തുടക്കം ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്തു ലഭിച്ച ഒരു നാടന്‍ പെണ്‍പട്ടിയായിരുന്നു നായ്‌ലോകത്തേക്ക് ലിന്‍സിയെ കൈപിടിച്ച് നടത്തിയത്. അന്നു ലഭിച്ച നാടന്‍ പട്ടിക്ക് കുഞ്ഞുണ്ടായപ്പോള്‍ അവയെ വാങ്ങാന്‍ ആളുണ്ടായിരുന്നു. അങ്ങനെ ലഭിച്ച പണം ഉപയോഗിച്ചാണ് ആദ്യമായി ഒരു ലാസപ്‌സോയെ വാങ്ങുന്നത്. വെളുത്ത് നീണ്ട രോമമുള്ള ആ നായ്ക്കുട്ടി ലിന്‍സിയുടെ പ്രിയങ്കരിയായി. അവിടെനിന്നു തുടങ്ങിയ ലാസപ്‌സോ പരിപാലനും പ്രജനനവും വില്പനയുമെല്ലാം ലിന്‍സി സ്വയാണ് ചെയ്യുന്നത്.
ഈ രംഗത്ത് 12 വര്‍ഷം പിന്നിട്ടതിനാല്‍ കുഞ്ഞുങ്ങളുടെ വില്പനയ്ക്ക് ബുദ്ധിമുട്ടുണ്ടാവാറില്ല. ബുക്കിംഗ് അനുസരിച്ചാണ് വില്പന. പ്രധാനമായും മലബാര്‍ ഭാഗങ്ങളിലാണ് ഈ കുഞ്ഞന്‍മാര്‍ക്ക് ആവശ്യക്കാരേറെയുള്ളത്. ലാസപ്‌സോയെക്കൂടാതെ സെന്റ് ബര്‍ണാഡ്, ഗോള്‍ഡന്‍ റിട്രീവര്‍, ഡാഷ് ഹണ്ട് തുടങ്ങിയ ഇനങ്ങളും ലിന്‍സിയുടെ ശേഖരത്തിലുണ്ട്. എന്നാല്‍ എപ്പോഴും പ്രിയം ലാസപ്‌സോയോടുതന്നെ.

സ്‌നേഹം തെരുവു നായ്ക്കളോടും

തെരുവില്‍ അസുഖബാധിതരായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ കണ്ടാല്‍ അവയെ വീട്ടിലെത്തിച്ച് ചികിത്സിക്കാറുണ്ട്. ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ അവരെ ആവശ്യക്കാരുണ്ടെങ്കില്‍ നല്കുകയാണ് പതിവ്. ലിന്‍സിയുടെ ആ സ്വഭാവം നന്നായിട്ടറിയാവുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ എപ്പോള്‍വേണമെങ്കിലും സഹായത്തിന് ഒപ്പമുണ്ട്.

ഭക്ഷണവും പരിചരണവും

മൂന്നു നേരമാണ് ഭക്ഷണം. രാവിലെ ഡോഗ് ഫുഡ് നല്കും. ഇതോടൊപ്പം കുടിവെള്ളം ധാരാളം നല്കും. ഉച്ചയ്ക്ക് പാല്‍. വൈകുന്നേരം ചിക്കനിട്ടു വേവിച്ച ചോറ് എന്നിങ്ങനെയാണ് ഭക്ഷണക്രമം.

രോമം കൂടുതലുള്ള ഇനമായതിനാല്‍ എല്ലാ ദിവസവും ബ്രഷ് ചെയ്യുന്നതാണ് രോമത്തിന്റെ ഭംഗിക്കു നല്ലത്. ആഴ്ചയില്‍ രണ്ട് എന്ന രീതിയാണെങ്കിലും കുഴപ്പമില്ലെന്ന് ലിന്‍സി പറയുന്നു. ചൂട് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് മുടി മുറിച്ചു കളയുകയാണ് ഇവിടത്തെ രീതി.

താരതമ്യേന അസുഖങ്ങള്‍ വളരെ കുറവാണിവയ്ക്ക്. ജനിച്ച് 15-ാം ദിവസവും 30-ാം ദിവസവും വിരയിളക്കും. ഈ രണ്ടു തവണ നല്കുന്ന മരുന്നുകള്‍ വ്യത്യസ്തമായിരിക്കും.

ജനിക്കുന്ന കു്ട്ടികളെ പരമാവധി തള്ളയുടെ അടുത്തുനിന്നു മാറ്റാറില്ല. 20-25 ദിവസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഖര രൂപത്തിലുള്ള ഭക്ഷണം നല്കിത്തുടങ്ങും. സ്റ്റാര്‍ട്ടര്‍ ഫുഡ് പാലില്‍ ലയിപ്പിച്ചാണ് നല്കുക. തള്ളയ്ക്കും സ്റ്റാര്‍ട്ടര്‍തന്നെയാണ് നല്കുക. കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇതാണ് നല്ലത്. കൂടാതെ കാത്സ്യം-വൈറ്റമിന്‍ സപ്ലിമെന്റുകളും നല്കാറുണ്ട്.

ഏഴു മാസം പ്രായമാകുമ്പോഴേക്കും നിലത്തുമുട്ടുന്ന വിധത്തില്‍ രോമവളര്‍ച്ചയെത്തും. അപൂര്‍വമായി രോമവളര്‍ച്ച കുറവുള്ളവയ്ക്ക് പ്രത്യേകം സപ്ലിമെന്റ് നല്കാറുണ്ട്.

എന്തൊക്കെ മരുന്നുകള്‍ നല്കിയിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തിയാണ് കുഞ്ഞുങ്ങളെ വില്‍ക്കുക. അടുത്ത മരുന്ന് നല്‌കേണ്ട കാര്യങ്ങളും വ്യക്തമായി പറഞ്ഞു നല്കാറുണ്ട്.

വില്പന

9000 രൂപ മുതലാണ് കുഞ്ഞുങ്ങളുടെ വില. സര്‍ട്ടിഫൈഡ് ആണെങ്കില്‍ വില 20,000 എത്തും. സാധാരണ ഒരു മാസം കുറഞ്ഞത് 10 കുഞ്ഞുങ്ങളെങ്കിലും വില്‍ക്കാനുണ്ടാകുമെന്ന് ലിന്‍സി പറയുന്നു.

വലിയ സ്‌നേഹത്തോടെയും കരുതലോടെയും നായ്ക്കുട്ടികളെ വാങ്ങിക്കൊണ്ടുപോകുന്നവരുടെ വീടുകള്‍ വല്ലപ്പോഴും ലിന്‍സി സന്ദര്‍ശിക്കാറുണ്ട്. വലിയ കാര്യത്തോടെ വാങ്ങിക്കൊണ്ടു പോകുന്നവര്‍ പലപ്പോഴും നല്ല പരിചരണം നല്കാതെ നായ്ക്കുട്ടികള്‍ ക്ഷീണിതരാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ രീതി തുടങ്ങിയത്. വേണ്ട പരിചരണം ലഭിക്കാത്ത നായ്ക്കുട്ടികളെ ലിന്‍സി തിരികെ കൊണ്ടുപോരാറുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ലിന്‍സി അല്പം കര്‍ക്കശമായിത്തന്നെ പറയും.

ലിന്‍സി 9846819482






No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...