Wednesday 2 December 2015

ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍

നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ സാജന്‍ സജി സിറിയക്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു തുടങ്ങിയ നായ്ക്കളോടുള്ള സ്‌നേഹം ഇന്ന് മികച്ച വരുമാന മാര്‍ഗമായി മാറ്റാന്‍ സാജനു കഴിഞ്ഞു. സാജന്‍ കെന്നല്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ നായ്ക്കള്‍ക്കു പ്രത്യേക പരിശീലനം നല്കാനായി സാജന്‍ ഡോഗ് ട്രയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രവും തുടങ്ങി. ഒപ്പം ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ഇനങ്ങളുടെ ശുദ്ധ ജനുസില്‍പ്പെട്ട കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്കുവാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു.


നായ്ക്കള്‍ക്കു പരിശീലനം നല്കുന്നതിനുള്ള പ്രത്യേക പരിശീലനം സാജന്‍ നേടിയിട്ടുണ്ട്. ബിഎസ്ഫ് അക്കാദമിയില്‍ പരിശീലകനായിരുന്ന കെ.പി. സഞ്ജയന്റെ കീഴിലായിരുന്നു പരിശീലനം. ആറുമാസത്തെ പരിശീലനത്തിനു ശേഷം സ്വന്തമായി ട്രെയിനിംഗ് സകൂള്‍ ആരംഭിച്ചു. പിന്നീട് അമേരിക്കന്‍ പൗരനായ ഇവാന്‍ ബാല്‍ബനോവിന്റെ കീഴില്‍ ഉപരിപഠനവും നടത്തി. നായ്ക്കളെ അടിസ്ഥാന ആജ്ഞകള്‍ പരിശീലിപ്പിക്കുക, സുരക്ഷ ഒരുക്കുന്നവരാക്കുക തുടങ്ങിയവയാണ് പ്രധാന പരിശീലന ക്ലാസുകള്‍. അപൂര്‍വമായി ട്രാക്കിംഗും സ്‌നിപ്പിഗും പരിശീലിപ്പിക്കാറുണ്ട്.

നായ്ക്കുട്ടികള്‍ക്കു നാലു മുതല്‍ എട്ടു മാസം പ്രായമാണ് പരിശീലനത്തിനു ഏറ്റവും അനുയോജ്യം. പിന്നീടുള്ള കാലത്ത് പരിശീലനം അല്പം പ്രയാസകരമാണ്. രണ്ടുമാസമാണ് പരിശീലന കാലാവധി. തങ്ങളുടെ നായ്ക്കുട്ടികള്‍ക്കു വിദഗ്ധ പരിശീലനം നല്കുന്നതിനായി നിരവധിപേരാണ് സാജന്‍ കെന്നല്‍സിലെത്തുന്നത്. സംരക്ഷണത്തിനായി ജെര്‍മന്‍ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ബെല്ഡജിയം മലിനോയ്‌സ് തുടങ്ങിയ ജനുസുകളാണ് സാധാരണ ഉപയോഗിക്കുക. പൊതുവെ ശാന്തസ്വഭാവക്കാരായ ലാബ്രഡോറിനെ സംരക്ഷണത്തിനു ഉപയോഗിക്കാറില്ല.

ഭക്ഷണരീതി

നായകളുടെ ഭക്ഷണരീതിക്ക്     ഇവിടെ പ്രത്യേകതയുണ്ട്. രാവിലെയും ഉച്ചയ്ക്കുശേഷവുമയി രണ്ടുനേരമാണ് ഭക്ഷണം നല്കുക.        രാവിലെ പരിശീലത്തിനുശേഷം ഡോഗ്ഫുഡും കുമ്പുല്ലുമാണ്            നല്കുന്നത്. ഉച്ചകഴിഞ്ഞ്                    മത്തിയും ചോറും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ ഭക്ഷണം നല്കുന്നു. മത്തിയില്‍ എല്ലാവിധ വൈറ്റമിന്‍സും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു ധാതുലവണ മിശ്രിതങ്ങല്‍ നല്‌കേണ്ടി വരുന്നില്ലെന്നു സാജന്‍ പറയുന്നു. കൂടാതെ കൊഴുപ്പടങ്ങിയ മാസം നല്കുമ്പോള്‍ നായ                 പെട്ടെന്നു വളരുകയും അമിതമായി വണ്ണം വയ്ക്കുകയും ചെയ്യും. ഇത് അവയുടെ ആരോഗ്യത്തെ ബാധിക്കും. ഈ പ്രശ്‌നമൊക്കെ മത്തി നല്കുന്നതിലൂടെ ഒഴിവാക്കാന്‍ കഴിയുന്നുണ്ടെന്നും സാജന്‍ പറയുന്നു.

ട്രെയിനിംഗ്

പുലര്‍ച്ചെ മൂന്നു മുതലാണ് സാജന്റെയും നായ്ക്കളുടെയും ഒരു ദിവസം ആരംഭിക്കുന്നത്. മൂന്നു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് പരിശീലനം. അന്തരീക്ഷം ചൂടാവുന്ന സമയത്ത് പരിശീലിപ്പിക്കാറില്ല. എന്നാല്‍ പുരയിടത്തില്‍ മരങ്ങള്‍ ഉള്ളതിനാല്‍ 12 വരെ                പരിശീലിപ്പിക്കാന്‍ കഴിയുന്നുണ്ട്. കക്കൂസ് സംസ്‌കാരമാണ് പരീശിലത്തിന്റെ ആദ്യ പാഠം. അതിനുശേഷമാണ് മറ്റു കാര്യങ്ങളില്‍ പരിശീലനം നല്കുക.

പ്രജനനം

നേരത്തെ സൂചിപ്പിച്ചതുപോലെ ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ജനുസുകളാണ് ഇവിടെ പ്രജനനത്തിനായി ഉപയോഗിക്കുന്നത്. ഹീറ്റാകുന്ന സമയത്ത് വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണമാണ് നല്കുക. ഇണ ചേര്‍ത്തതിനുശേഷം ഭക്ഷണക്രമീകരണത്തില്‍ മാറ്റം വരുത്തുന്നു. പെണ്‍പട്ടികള്‍ക്കു ഭക്ഷണം ഇരട്ടിയാക്കും. ഇണ ചേര്‍ത്തതിന്റെ 45-ാം ദിവസം വിരയിളക്കും. 63 ദിവസമാണ് നായ്ക്കളുടെ പ്രസവകാലം. പ്രസവത്തിനു ഒരാഴ്ചമുമ്പ് പ്രത്യേക കൂടുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കും.  ഒരു പ്രസവത്തില്‍ 4-10 കുഞ്ഞുങ്ങളെ ലഭിക്കുന്നുണ്ട്. പ്രസവശേഷം കുഞ്ഞുങ്ങളെ തള്ളയുടെ ഒപ്പംതന്നെയാണ് പാര്‍പ്പിക്കുക. എല്ലാ കുഞ്ഞുങ്ങള്‍ക്കും പാല്‍ കിട്ടുന്നുണ്ടോയെന്നു പ്രത്യേകം ശ്രദ്ധിക്കും. 13-ാം ദിവസം കണ്ണു തുറക്കുന്ന കുഞ്ഞുങ്ങള്‍ക്കു 15-ാം ദിവസം മുതല്‍ ഖര ആഹാരം നല്കിത്തുടങ്ങും. 30-35 ദിവസത്തിലുള്ളില്‍ തള്ളയുടെ അടുത്തുനിന്നു മാറ്റും. തുടര്‍ന്നു രണ്ടു ദിവസം മാറ്റിപ്പാര്‍പ്പിച്ചശേഷമാണ് ആവശ്യക്കാര്‍ക്കു കുട്ടികളെ കൈമാറുക. ജനുസും രൂപവും അനുസരിച്ച് നായ്ക്കുട്ടികള്‍ക്കു 2500 രൂപ മുതല്‍ 50,000 രൂപ വരെ വില വരും.

മുന്‍കൂട്ടിയുള്ള ബുക്കിംഗ് അനുസരിച്ചാണ് വിപണനം. ആവശ്യക്കാര്‍ വീട്ടിലെത്തി കുഞ്ഞുങ്ങളെ കൊണ്ടുപോയ്‌ക്കൊള്ളും. നായ്ക്കുട്ടികളുടെ വിപണനത്തില്‍ ഇതുമൂലം ബുദ്ധിമുട്ടുകള്‍ കുറവാണെന്നു സാജന്‍ പറയുന്നു. കൂടാതെ ഇണചേര്‍ക്കുന്നതിനായി പെണ്‍പട്ടികളെ സാജന്‍ കെന്നല്‍സില്‍ കൊണ്ടുവരാറുണ്ട്. ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍, ബെല്‍ജിയം മലിനോയ്‌സ് എന്നീ ജനുസുകളില്‍പെട്ട സ്റ്റഡ് ഡോഗുകളും ഇവിടെയുണ്ട്.
വിദേശത്തുനിന്നു എത്തിക്കുന്ന ശുദ്ധ ജനുസില്‍പ്പെട്ട ആണ്‍പട്ടികളാണ് സാജന്‍ കെന്നല്‍സിലുള്ളത്. പാരമ്പര്യത്തിനു പ്രാധാന്യം നല്കുന്നതിനാല്‍ സ്റ്റഡ് ഡോഗുകളെ മൂന്നു വര്‍ഷം കഴിയുമ്പോള്‍ വില്‍ക്കുകയാണു പതിവ്. ഇതുവഴി പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ തമ്മില്‍ രക്തബന്ധം ഉണ്ടാവില്ല. കൂടാതെ നായ്ക്കള്‍ക്കായി ഹോസ്റ്റല്‍ സൗകര്യവും സാജന്‍ കെന്നല്‍സിലുണ്ട്.

പ്രദര്‍ശനങ്ങള്‍

സമീപപ്രദേശങ്ങളില്‍നടക്കുന്ന ശ്വാനപ്രദര്‍ശനങ്ങളില്‍ സാജനും നായ്ക്കളും പങ്കെടുക്കാറുണ്ട്. അടിസ്ഥാന ആജ്ഞകളുടെ വിഭാഗത്തില്‍ ഫ്‌ളാഷും              (ജെര്‍മന്‍ഷെപ്പേര്‍ഡ്), മെക്ലിനും             (ഡോബര്‍മാന്‍), ടെന്നും (ബെല്‍ജിയം മലിനോയ്‌സ്) സാജന്‍ കെന്നല്‍സിന്റെ പ്രശസ്തി ഉയര്‍ത്തിപ്പിടിക്കുന്നു.

പിന്തുണ

സാജന്‍ കെന്നല്‍സ് എന്ന സ്ഥാപനത്തിനൊപ്പം സ്വന്തമായി ഒരു സ്റ്റുഡിയോകൂടി സാജന്‍ നടത്തുന്നുണ്ട്. നായകളുടെ ലോകത്തിനൊപ്പം ഫോട്ടോഗ്രഫിയോടുള്ള കമ്പം ഈ ചെറുപ്പക്കാരനെ ഒരു ഫോട്ടോഗ്രാഫറുമാക്കി. സാജനു എല്ലാവിധ പിന്തുണയും നല്കുന്നത് കുടുംബാംഗങ്ങളാണ്. അമ്മയും, ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് സാജന്റെ കുടുംബം. കുടുംബത്തിലുള്ള എല്ലാവരും താല്പര്യത്തോടെയും സ്‌നേഹത്തോടെയും പരിപാലിക്കുമ്പോള്‍ എത്ര അനുസരണക്കേടുള്ളവരാണെങ്കിലും നല്ലകുട്ടികളാകും. പുലര്‍ച്ചെ മൂന്നിനു തുടങ്ങുന്ന സാജന്‍ കെന്നല്‍സിലെ പ്രവര്‍ത്തനങ്ങളില്‍ സാജനെ സഹായിക്കാന്‍ രണ്ട് ആസാം സ്വദേശികള്‍ക്കുടിയുണ്ട്.


തുടക്കക്കാരോട്...

കൃത്യമായ ലക്ഷ്യമില്ലാതെ ഈ രംഗത്തേക്ക് പ്രവേശിക്കരുത്. കേവലം ഒരു താത്പര്യത്തിന്റെ പുറത്ത് മുന്നിട്ടിറങ്ങിയാല്‍ നഷ്ടങ്ങള്‍ സംഭവിക്കാം.
സാജന്‍ കെന്നല്‍സ് എന്ന പേരില്‍തന്നെ പലരും ഇന്ന് പുതിയ സംരഭം തുടങ്ങാറുണ്ട്. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ മാത്രം ശ്രമിക്കുക. മറ്റൊരാളുടെ ഐഡന്റിറ്റിയുടെ കീഴില്‍ പ്രചാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ശാശ്വതമായിരിക്കില്ല.

വിലാസം,
സാജന്‍ സജി സിറിയക്
പൂത്തോട്ടത്തില്‍ ഹൗസ്
മേവട പി ഒ
പാലാ, കോട്ടയം.
ഫോണ്‍: 9961310970

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...