Tuesday 17 May 2016

നമുക്കും വേണ്ടേ ഒരു അടുക്കളത്തോട്ടം?

ഒരുകാലത്ത് നമുക്കാവശ്യമായതെല്ലാം നട്ടുവളര്‍ത്തിയിരുന്ന സ്വാശ്രയസംസ്‌കാരമുള്ള നാടായിരുന്നു കേരളം. എന്നാല്‍ ഇന്നോ? മലയാളക്കരയെ ഊട്ടാനായി അതിര്‍ത്തികടന്ന് പഴം, പച്ചക്കറി, ധാന്യ ലോറികള്‍ കടന്നുവരുന്നു. കേരളീയരുടെ കൃഷി എന്ന ജീവനാഡി ശോഷിച്ചു. അതിന്റെ പിന്‍ബലത്തില്‍ അന്യസംസ്ഥാനങ്ങള്‍ പച്ചപിടിച്ചു. വന്‍തോതില്‍ വിഷംതളിച്ച് വളര്‍ത്തുന്ന പച്ചക്കറികള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ നറയുമ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളും പേറി മലയാളികള്‍ ആശുപത്രികള്‍ കയറിയിറങ്ങുന്നു. മലയാളികള്‍ അനാരോഗ്യംകൊണ്ട് ക്ഷീണിക്കുമ്പോള്‍ അന്യസംസ്ഥാനങ്ങളും കീടനാശിനി-വിഷ ലോബികളും ആദായമുണ്ടാക്കി മടിക്കീശ പെരുപ്പിക്കുന്നു.


ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യത കുറയുമ്പോള്‍ മാര്‍ക്കറ്റില്‍ തീപിടിച്ച വില. കൂടാതെ പ്രധാന സീസണുകളിലും പച്ചക്കറിയെ തൊടാന്‍പോലും കേരളീയര്‍ പേടിക്കുന്നു. ഈ സാഹചര്യമുണ്ടാക്കിയത് കൃഷിയോടുള്ള കേരളീയരുടെ സമീപനംതന്നെ. അതുകൊണ്ടെന്താ ഇന്ത്യയിലെ ഏറ്റവും ഭക്ഷ്യസുരക്ഷയില്ലാത്ത സംസ്ഥാനങ്ങളിലൊന്നായി കേരളവും എണ്ണപ്പെട്ടു. മണ്ണിനെ സ്‌നേഹിക്കാന്‍ അല്പം നേരം കണ്ടെത്തിയാല്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ അനായാസം ഉത്പാദിപ്പിക്കാവുന്നതേയുള്ളൂ. അതിനുള്ള മനസാണ് പ്രധാനം. സാഹചര്യങ്ങള്‍ പിന്നാലെ വരും...

സ്ഥലലഭ്യത അനുദിനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വീട്ടുമുറ്റത്തും അടുക്കളത്തൊടിയിലും ടെറസിലും അവരവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ജൈവരീതിയിലൂടെ ഉത്പാദിപ്പിക്കാവുന്നതേയുള്ളൂ. ചുരുങ്ങിയ സ്ഥലത്ത് പരമാവധി പച്ചക്കറികള്‍ എന്ന രീതി അവലംബിച്ചാല്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികളുടെ കാര്യത്തില്‍ സ്വയംപര്യാപ്തരാകാം.

പച്ചക്കറികൃഷി വീട്ടുവളപ്പില്‍

അല്പം സ്ഥലവും മനസുമുണ്ടെങ്കില്‍ വീട്ടുവളപ്പില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ തികച്ചും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറിക്ക് അനുയോജ്യം. വളക്കൂറു കുറവുള്ള മണ്ണാണെങ്കില്‍ ജൈവളം ചേര്‍ത്ത് വര്‍ധിപ്പിക്കാം.

വെള്ളവും വെളിച്ചവും പച്ചക്കറികൃഷിക്ക് അത്യാവശ്യമാണ്. സോപ്പുവെള്ളം മറ്റു ഡിറ്റര്‍ജെന്റുകള്‍ എന്നിവ പച്ചക്കറികൃഷിയിടത്തിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ദീര്‍ഘകാലം വിളവു തരുന്ന കറിവേപ്പ്, മുരിങ്ങ, പപ്പായ തുടങ്ങിയവ തോട്ടത്തിനരികിലായി നടാം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ എന്നിവ ഇടവിളയായി കൃഷിചെയ്യാം. ഇതിനൊപ്പം വീട്ടാവശ്യത്തിനുള്ള മുളകും കൃഷി ചെയ്യാവുന്നതുമാണ്. സ്ഥലംതിരിച്ച് മറ്റു പച്ചക്കറികള്‍ കൃഷി ചെയ്യാം. തുടര്‍ച്ചായായി ഒരേ സ്ഥലത്ത് ഒരു വിള തന്നെ കൃഷിചെയ്യാന്‍ പാടില്ല. രോഗ-കീട ആക്രമണം തടയാനും മണ്ണിന്റെ വളക്കൂറ് മുതലാക്കാനും വിളപരിക്രമം സഹായിക്കും.


വീട്ടുവളപ്പിലെ കൃഷിക്ക് ജെവവളങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും. ലഭ്യതയനുസരിച്ച് ചാണകം, കോഴിവളം, ആട്ടിന്‍ കാഷ്ഠം, പിണ്ണാക്ക്, ജൈവസ്ലറി, കമ്പോസ്റ്റ് എന്നിവ ഉപയോഗിക്കാം. കോഴിവളത്തില്‍ യൂറിയയുടെ അളവ് കൂടുതലായതിനാല്‍ ഉപയോഗിക്കുമ്പോള്‍ ജലസേചനം കൂടുതലാക്കേണ്ടിവരും. ആടുക്കളമാലിന്യങ്ങളും ഇലകളും ചാണകവും ചേര്‍ത്ത് കമ്പോസ്റ്റ് ഉണ്ടാക്കുകയും ആവാം.

മഴക്കാലം അടുത്തതിനാല്‍ ചെടികള്‍ക്ക പുത നല്‌കേണ്ട ആവശ്യമില്ല. ആവശ്യാനുസരണം വളംചേര്‍ത്ത്, നന നല്കി, ജൈവ കീടനാശിനികളും ഉപയോഗിച്ചാല്‍ ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ പച്ചക്കറികളും അടുക്കളത്തോട്ടത്തില്‍നിന്ന് ഉത്പാദിപ്പിക്കാം.

സ്ഥലപരിമിതിയെങ്കില്‍ മട്ടുപ്പാവുണ്ടല്ലോ

സ്ഥലപരിമിതിയുണ്ടെങ്കില്‍ മട്ടുപ്പാവിലും കൃഷിയാവാം. ചെടിച്ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കിലോ കൃഷിചെയ്യാവുന്നതേയുള്ളൂ. വേണമെങ്കില്‍ തടമെടുത്തും കൃഷിയാവാം.

മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് പോട്ടിംഗ് മിശ്രിതം തയാറാക്കാം. രണ്ട് ഇഷ്ടിക അടുക്കി അതിനു മുകളിലോ മൂന്നോ നാലോ ചിരട്ട കമഴ്ത്തി അതിനു മുകളിലോ പോട്ടിംഗ് മിശ്രിതം നിറച്ച ചാക്കോ ചട്ടിയോ വച്ചാല്‍ ചട്ടികളില്‍നിന്നു വെള്ളം ഇറ്റുവീണ് ടെറസില്‍ ചെളി കെട്ടാതിരിക്കാന്‍ ഉപകരിക്കും. മാത്രമല്ല മഴക്കാലങ്ങളില്‍ ടെറസില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാനും ഈ രീതി നല്ലതാണ്. തുടര്‍ച്ചയായി മൂന്നോ നാലോ തവണ കൃഷി ചെയ്യാന്‍ ഇവ മതിയാകും. ഓരോ വിള കഴിയുന്തോറും മണ്ണിളക്കി ജൈവവളം ചേര്‍ത്ത് അടുത്ത വിള നടാം. വിള പരിക്രമണം ഇവിടെയും അത്യാവശ്യമാണ്. പടര്‍ന്നു വളരുന്ന മത്തന്‍, വെള്ളരി തുടങ്ങിയവയ്ക്ക് ടെറസില്‍ ഓല ഇട്ടുനല്കാം.

ടെറസിലെ കൃഷിക്ക് രാസവളങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്. ഇത് ടെറസിന് കേടുവരുത്തും. നനയും മിതമായി മതി. തുള്ളിനനയാണ് ഏറ്റവും ഉചിതം.

വിത്ത്/തൈ നടുമ്പോള്‍

നിലത്താണ് നടുന്നതെങ്കില്‍ നന്നായി കിളച്ചൊരുക്കി വാരം കോരിയെടുക്കുക. വേനല്‍ക്കാലത്താണെങ്കില്‍ ചാലുകളിലും മഴക്കാലത്താണെങ്കില്‍ വാരങ്ങളിലും വിത്ത്/തൈ നടാം. സെന്റിന് 2.5 കിലോഗ്രാം കുമ്മായം ചേര്‍ത്തശേഷം അടിവളമായി ഉണക്കിപ്പൊടിച്ച ചാണകവും ചേര്‍ക്കാവുന്നതാണ്.

തോടിനു കട്ടികൂടിയ വിത്തുകള്‍ വെള്ളത്തിലിട്ടശേഷം നടുന്നത് കിളിര്‍പ്പുശേഷി കൂട്ടും. വേനല്‍ക്കാലത്ത് 12 മണിക്കൂറില്‍ക്കൂടുതല്‍ വെള്ളത്തിലിട്ടു വയ്‌ക്കേണ്ടതില്ല. മഴക്കാലത്ത് നേരിട്ട് വിത്തു നടാം.

തക്കാളി, മുളക്, വഴുതന, കാബേജ്, കോളിഫ്‌ളവര്‍, പാലക്, ക്യാപ്‌സികം തുടങ്ങിയവയുടെ വിത്തുകള്‍ തീരെ ചെറുതാണ്. പാകി മുളപ്പിച്ചശേഷം പറിച്ചു നടുന്നതാണ് ഉചിതം. ഇതിനായി ട്രേകള്‍ ഉപയോഗിക്കാം. വിത്തു നട്ട് 15-20 ദിവസത്തിനുള്ളില്‍ തൈകള്‍ പറിച്ചുനടാന്‍ പാകത്തിലാകും. ചീര നേരിട്ടോ തൈകള്‍ നട്ടോ കൃഷി ചെയ്യാം. മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വിത്തു നട്ടാല്‍ ഉറുമ്പിന്റെ ശല്യം കുറയാക്കാവുന്നതാണ്. വൈകുന്നേരങ്ങളാണ് തൈകള്‍ പറിച്ചുനടാന്‍ അനുയോജ്യം. ആദ്യ ദിവസങ്ങളില്‍ ചെറിയ തണല്‍ നല്കുന്നതും നല്ലതാണ്.

വെണ്ട, പയര്‍, വെള്ളരിവര്‍ഗങ്ങള്‍ എന്നിവ നേരിട്ട് വിത്തു നടാവുന്നവയാണ്.

സീസണനുസരിച്ച് കൃഷി ചെയ്യാം

1. ചീര
ജൂണ്‍-ജൂലൈ, ഒക്ടോബര്‍-നവംബര്‍ പ്രധാന സീസണ്‍. വര്‍ഷം മുഴുന്‍ നടാവുന്നതുമാണ്. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി. ഒരു തവണ നട്ടാല്‍ നിരവധി തവണ വിളവെടുക്കാം.

2. വെണ്ട
മേയ്-ജൂണ്‍, ഒക്ടോബര്‍-നവംബര്‍, ഫെബ്രുവരി-മാര്‍ച്ച് പ്രധാന സീസണ്‍. ചെടികള്‍ അടുത്തടുത്ത് നടാം.

3. മുളക്
മേയ്-ജൂണ്‍, ഓഗസ്റ്റ്-സെപ്റ്റംബര്‍. മിക്ക മുളകിനങ്ങളും ഈ സീസണില്‍ നടാന്‍ അനുയോജ്യം. ഉജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ എന്നിവ ചില ഇനങ്ങള്‍.

4. വഴുതന
മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍. ഹരിത, സൂര്യ, ശ്വേത തുടങ്ങിയവ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്.

5. തക്കാളി
സെപ്റ്റംബര്‍-ഒക്ടോബര്‍. അനഘ, ശക്തി, മുക്തി എന്നിവ മികച്ച ഇനങ്ങള്‍.

6. പാവല്‍
ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-ഫെബ്രുവരി. മഴക്കാലത്ത് അനുയോജ്യം. പ്രീതി, പ്രിയ, പ്രിയങ്ക എന്നിവ മികച്ച ഇനങ്ങളാണ്.

7. പടവലം
ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍. കൗമുദി, ബേബി എന്നിവ മികച്ച ഇനങ്ങള്‍. ബേബിക്ക് വലുപ്പം കുറവെങ്കിലും ഉത്പാദനം കൂടുകലാണ്.

8. പീച്ചില്‍
ജൂലൈ, ജനുവരി.

9. മത്തന്‍
ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍.

10. കുമ്പളം
ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-നവംബര്‍.

11. വെള്ളരി
ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍.

12. ചുരയ്ക്ക
സെപ്റ്റംബര്‍-ഒക്ടോബര്‍, ജനുവരി-ഫെബ്രുവരി.

13. പയര്‍
ജൂണ്‍-ജൂലൈ, സെപ്റ്റംബര്‍-നവംബര്‍, ജനുവരി-ഫെബ്രുവരി എന്നിങ്ങനെ വിവധ ഇനങ്ങള്‍ കൃഷിചെയ്യാം.

14. ചതുരപ്പയര്‍
ജൂലൈ-ഓഗസ്റ്റ്

15. അമരപ്പയര്‍
ജൂലൈ-ഓഗസ്റ്റ്

ശീതകാലവിളകള്‍

1. കാബേജ്
ഒക്ടോബര്‍-ഫെബ്രുവരി. എന്‍എസ്-183, എന്‍എസ്-160 എന്നിവ കേരത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍.

2. കോളിഫ്‌ളവര്‍
ഒക്ടോബര്‍-ഫെബ്രുവരി. ബസന്ത്, പൂസാ മേഘ്‌ന, എന്‍എസ്-43 എന്നിവ കേരത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍.

3. കാരറ്റ്
സെപ്റ്റംബര്‍-ഒക്ടോബര്‍.

4. തണ്ണിമത്തന്‍
ജനുവരി-ഫെബ്രുവരി, നവംബര്‍-ഡിസംബര്‍.

5. ബീറ്റ് റൂട്ട്
സെപ്റ്റംബര്‍-ഒക്ടോബര്‍, ഡിസംബര്‍-ജനുവരി.

ചെടികള്‍ക്കു നല്ലത് ജൈവവളം

രാസവളങ്ങള്‍ ഉത്പാദനശേഷി കൂട്ടുമെങ്കിലും പച്ചക്കറികളുടെ ആയുസ് കുറയ്ക്കുകയും മണ്ണിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികള്‍ക്ക് നല്ല വളര്‍ച്ചയും വിളവും ലഭ്യമാക്കുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങള്‍ ഫലപുഷ്ടിയുള്ള മണ്ണില്‍ ലഭ്യമായിരിക്കും. ജൈവവളങ്ങള്‍ മണ്ണിലെ സൂക്ഷ്മജീവികളുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തി മണ്ണിന്റെ വളക്കൂറ് ഈര്‍പ്പവും നിലനിര്‍ത്തുന്നു. ജൈവവളങ്ങള്‍ ആവശ്യാനുസരണം നല്കിയാല്‍ ചെടികള്‍ക്ക് സൂക്ഷ്മമൂലകങ്ങളുടെ കുറവ് അനുഭവപ്പെടാറില്ല.

പച്ചിലവളങ്ങള്‍, കാലിവളങ്ങള്‍, കമ്പോസ്റ്റുകള്‍, എല്ലുപൊടി, വിവിധതരം പിണ്ണാക്കുകള്‍ എന്നിവയാണ് ജൈവവളങ്ങള്‍.

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...