Sunday 27 November 2016

കിളിക്കൊഞ്ചലുകള്‍ക്കു കാതോര്‍ത്ത്- ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

വര്‍ണശബളമായ പക്ഷിക്കൂട്ടത്തില്‍ വ്യത്യസ്തരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്. അതുകൊണ്ടുതന്നെ പക്ഷിപ്രേമികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഇനവുമാണിവ. അഗാപോണിസ് (Agapornis) ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് സാധാരണ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. അവയില്‍ പൊതുവായി വളര്‍ത്തിവരുന്ന ഇനങ്ങളാണ് പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നിവ. മേല്‍പ്പറഞ്ഞ മൂന്നു സ്പീഷിസുകളും അവയുടെ സബ് സ്പീഷിസുകളുമല്ലാതെ ബാക്കിയുള്ള ആറു സ്പീഷിസുകള്‍ (നയാസ, ബ്ലാക്ക് ചെക്ക്ഡ്, മഡഗാസ്‌കര്‍, അബിസീനിയന്‍, റെഡ് ഫേസ്ഡ്, ബ്ലാക്ക് കളേര്‍ഡ്) ഇന്നും അപരിചിതമായി നില്‍ക്കുന്നവയാണ്.



പീച്ച് ഫേസ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
പീച്ച് ഫേസുകള്‍ കണ്ണിനുചുറ്റും റിംഗ് ഇല്ലാത്തവയും തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയുമായിരിക്കും. വടക്കുപടിഞ്ഞാറന്‍ ആഫ്രിക്ക, നമീബിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയുടെ ഉത്ഭവം. പക്ഷിപ്രേമികളില്‍ പ്രചാരത്തിലിരിക്കുന്ന നിറങ്ങളാണ് ഗ്രീന്‍ പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, അക്വാ ബ്ലൂ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, സിന്നമണ്‍ പീച്ച്, ഒലിവ് പീച്ച് എന്നിവ. നിയന്ത്രിത പ്രജനനത്തിലൂടെ വിദഗ്ധ ബ്രീഡര്‍മാര്‍ ഇവയുടെ സങ്കര നിറങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളുടെ കൊക്കിന്റെ നിറം എപ്പോഴും മഞ്ഞകലര്‍ന്ന വെള്ള നിറമാണ്.

മാസ്‌ക്ഡ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളേപ്പോലെതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇനമാണ് മാസ്‌ക്ഡ് ലവ്‌ബേര്‍ഡുകള്‍. വളരെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവയും താരതമ്യേന രോഗങ്ങള്‍ പിടിപെടാറില്ലാത്തതുമായ ഇനമാണിത്. വളരെ തിളക്കമുള്ള പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും ചുവന്ന ചുണ്ടുകളും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും ഉണ്ടാകും. ഈ വിഭാഗത്തിലും വര്‍ഷങ്ങളുടെ ശ്രമഫലമായി നിരവധി നിറങ്ങളിലുള്ള പക്ഷികള്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ബ്ലൂ മാസ്‌ക്, മാവോ മാസ്‌ക്, കൊബാള്‍ട്ട് മാസ്‌ക്, വയലറ്റ് മാസ്‌ക്, ഒലിവ് മാസ്‌ക് എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ സ്വാഭാവിക നിറത്തിലുള്ള ബ്ലാക്ക് മാസ്‌ക് അന്യംനിന്നുപോയനിലയിലാണ്. അന്തര്‍പ്രജനനവും സെലക്ടീവ് അല്ലാത്ത പ്രജനനവുമാണ് ഇതിനുകാരണമെന്നു കരുതപ്പെടുന്നു. പീച്ച് ഫേസിനെ അപേക്ഷിച്ച് ബ്ലാക്ക് മാസ്‌കിനു വലുപ്പം കുറവാണ്.

ഫിഷര്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്
ഇവയ്ക്ക് മാസ്‌കുകളുമായി പ്രകടമായ മാറ്റങ്ങളില്ല. എന്നാല്‍ ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറഞ്ച് ആയിരിക്കും. ഒപ്പം നെഞ്ചിന്റെ ഭാഗത്ത് ഓറഞ്ചുകലര്‍ന്ന മഞ്ഞനിറമാണ്. വളരെയെളുപ്പം പ്രജനനം നടത്തുകയും കുഞ്ഞുങ്ങളെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യും.

മേല്‍പ്പറഞ്ഞ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നവയാണ് ഒപലിന്‍ ഇനങ്ങള്‍. 1997ലാണ് ഇവ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സാധാരണ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകള്‍ക്ക് മുഖത്ത് മാത്രമായിരിക്കും ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് അല്ലെങ്കില്‍ വെള്ള നിറം ഉണ്ടായിരിക്കുക. എന്നാല്‍ ഒപലിന്‍ ഇനത്തിനു തലമുഴുവന്‍ ഒരു കവചംപോലെ മേല്‍പ്പറഞ്ഞ ഒരു നിറമുണ്ടായിരിക്കും. മാത്രമല്ല വാലില്‍ ഓറഞ്ച്, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളുടെ മിശ്രണം കാണാന്‍കഴിയും. പീച്ച് ഫേസിനെ അപേക്ഷിച്ച് ഇവയ്ക്ക് വലിപ്പവും കൂടുതലാണ്.

ഒപലിന്‍ ഇനങ്ങളെപ്പോലെ ശരീരത്തില്‍ നിരവധി നിറങ്ങള്‍വരുന്ന ലവ്‌ബേര്‍ഡുകളെയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെ പൈഡ്‌സ് എന്നു വിളിക്കുന്നു. പീച്ച് ഫേസ്, ഫിഷര്‍, മാസ്‌ക് എന്നിവകളില്‍ പൈഡ് ലവ്‌ബേര്‍ഡ്‌സ് ഇന്നുണ്ട്. ഭംഗിയനുസരിച്ച് മോഹവിലയാണ് ഇവയ്ക്ക്.

ഭക്ഷണം
പലവിധം ധാന്യങ്ങള്‍, തളിരിലകള്‍ എന്നിവയാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സുകളുടെ പ്രധാന ഭക്ഷണം. തിന, ഗോതമ്പ്, സൂര്യകാന്തിക്കുരു എന്നിവയോടൊപ്പംതന്നെ പയര്‍, തുളസിയില, പുതിനയില, മല്ലിയില, വെള്ളരി, സാലഡ് വെള്ളരി, ക്യാരറ്റ് എന്നിവയും കൊടുക്കാവുന്നതാണ്. ഇവ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നല്കുന്നത് പക്ഷികളുടെ വര്‍ണഭംഗി വര്‍ധിപ്പിക്കും. പയര്‍, കടല, സോയാബീന്‍സ് എന്നിവ മുളപ്പിച്ചു നല്കുന്നതും നല്ലതാണ്. പ്രജനന സമയത്ത് മുളപ്പിച്ച ഗോതമ്പ് നല്കാതിരിക്കുന്നതാണുത്തമം. കാരണം ഗോതമ്പ് മുളപ്പിക്കുമ്പോള്‍ ഇതില്‍ യീസ്റ്റിന്റെ അംശം ഉള്ളതിനാല്‍ അത് കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

പ്രജനനം
പ്രജനനത്തിനായി ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സുകളെ കൂട്ടമായും ജോടി തിരിച്ചും വളര്‍ത്താം. സാമൂഹിക ജീവിതം നയിക്കുന്ന പക്ഷികളായതിനാല്‍ കൂട്ടമായി വളര്‍ത്തുന്നത് നല്ലതാണെങ്കിലും വലുപ്പം കുറഞ്ഞ കൂടുകളില്‍ അതത്ര പ്രായോഗികമല്ല. വൃത്തിയുടെ കാര്യത്തില്‍ വളെരെ ശ്രദ്ധിക്കുന്ന ഇനമാണിവ. അതുകൊണ്ടുതന്നെ നല്ല ചുറ്റുപാടിലല്ലെങ്കില്‍ പെട്ടെന്ന് അസുഖം പിടിപെടാം.

പ്രജനന രീതികളിലെ അപരിചിത്വംമൂലം ചിലര്‍ പീച്ച് ഫേസ്, മാസ്‌ക്, ഫിഷര്‍ എന്നിവയെ ഒരുമിച്ച് പാര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഈ മൂന്നിനങ്ങളും വ്യത്യസ്ത ജനിതകസ്വഭാവമുള്ളവയായതിനാല്‍ അവ തമ്മില്‍ പ്രജനനം നടക്കുമ്പോഴുണ്ടാകുന്ന ഹൈബ്രിഡുകള്‍ക്കു പീന്നീട് പ്രജനനശേഷി നഷ്ടപ്പെട്ടുപോകുന്നു. ജനിതകമാറ്റം വരുന്നതാണ് ഇതിനുകാരണം. ഒപ്പം ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ആക്രമണവും വര്‍ധിക്കാം. എന്നാല്‍ കൃത്യമായി ജോടി തിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിച്ചാല്‍ ആക്രമണം കുറയുകയും രോഗപ്രതിരോധശേഷി കൂടുകയും കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വ്യത്യാസവും ഉണ്ടാകും. ഒരു ജോടി പക്ഷികള്‍ക്ക് 3X2X2 അടി വലിപ്പമുള്ള കൂടുകളാണു വേണ്ടത്. കൂടുണ്ടാക്കാന്‍ നല്ല വലുപ്പമുള്ള കുടങ്ങളോ 8x6x6 ഇഞ്ചു വലുപ്പമുള്ള ചതുരപ്പെട്ടികളോ മാത്രമേ ഉപയോഗിക്കാവൂ. ഇവയില്‍ പ്രവേശന ദ്വാരം 2-2.5 ഇഞ്ച് വ്യാസമുള്ള വൃത്തമായിരിക്കണം. പ്രജനനകാലത്ത് വൈകാരിക പ്രതികരണ പ്രവണതയുള്ളവയായതിനാല്‍ അവയെ ഒരു രീതിയിലംു ശല്യപ്പെടുത്താന്‍ പാടില്ല.

രോഗങ്ങള്‍
1. സിറ്റകോസിസ്
ബാക്ടീരിയകള്‍ പരത്തുന്നു. മനുഷ്യരിലേക്കു പകര്‍ന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.

2. കരള്‍രോഗങ്ങള്‍
അനാരോഗ്യമായ ഭക്ഷണശീലങ്ങള്‍, മറ്റു പല രോഗങ്ങളുടെയും ആരംഭം.

3. പോളിയോമോ വൈറസ്
ഇതുബാധിച്ച കുഞ്ഞുങ്ങള്‍ കുടത്തിനുള്ളില്‍ത്തന്നെ മരണപ്പെടുന്നു. സാധാരണ സിറ്റസിന്‍ ബീക്ക് ആന്‍ഡ് ഫെതര്‍ ഡിസീസ് ബാധിച്ച പക്ഷികളിലാണിത് കാണപ്പെടുന്നത്.

4. സിറ്റസിന്‍ ബീക്ക് ആന്‍ഡ് ഫെതര്‍ ഡിസീസ്
വൈറസ് ബാധയാണ്. പോളിയോമോ വൈറസ് അനുബന്ധമായി വരുന്നു. ഈ രോഗത്തിനു ചികിത്സയില്ല.

5. യീസ്റ്റ് ഇന്‍ഫെക്ഷന്‍
നന്നായി ഭക്ഷണം കഴിക്കുകയും എന്നാല്‍ കാലക്രമേണ ആരോഗ്യം ക്ഷിയിച്ച് നെഞ്ചിലെ എല്ല് വെളിയില്‍ തെളിഞ്ഞുകാണുന്ന അവസ്ഥയിലെത്തി പിന്നീട് മരണം സംഭവിക്കുകയുംചെയ്യും. അമിതമായ ആന്റി ബയോടിക്‌സിന്റെ ഉപയോഗംമൂലമാണ് ഇതു വരിക.

6. കണ്ണ് അസുഖങ്ങള്‍
ലവ് ബേര്‍ഡുകളെ വളര്‍ത്തുന്നവരെ സ്ഥിരമായി അലട്ടുന്ന പ്രശ്‌നമാണ് അവയുടെ കണ്ണില്‍വരുന്ന അസുഖങ്ങള്‍, ചിലപ്പോള്‍ പോക്‌സ് പോലുള്ള ചെറിയ കുരുക്കള്‍, പഴുപ്പ് എന്നിവ കണ്ണില്‍ കാണാന്‍കഴിയും. എന്നാല്‍ കൃത്യമായ പരിശോധനയില്ലാതെ മരുന്നുകള്‍ പ്രയോഗിക്കുന്നത് പ്രായോഗികമല്ല.

നന്നായി പരിചരിച്ചാല്‍ 18-20 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകള്‍. എന്നാല്‍ ഇവയെുടെ ഭംഗികണ്ടുമാത്രം വളര്‍ത്തുന്നവരാണ് പൊതുവേയുള്ളത്. അതുകൊണ്ടുതന്നെ വേണ്ടപ്ര പരിചരണം അവയ്ക്കു ലഭ്യമായിയെന്നു വരില്ല. തന്മൂലം അവ പെട്ടെന്നു ചത്തൊടുങ്ങുന്നു. വളരെ ചിട്ടയായ പരിചരണവും കൃത്യമായ ധാതുലവണ മിശ്രിതങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും വ്യത്തിയുള്ള കൂടുകളിലൂടെയും ശുദ്ധജലത്തിന്റെ ലഭ്യതയിലൂടെയും അവയെ നമുക്ക് ഭംഗിയായി വളര്‍ത്താന്‍ കഴിയും. ഇമ്പമുള്ള കിളിക്കൊഞ്ചലുകള്‍ക്കു വര്‍ഷങ്ങളോളം കാതോര്‍ക്കാം...


വി.എം. രഞ്ജിത്ത്
പെറ്റ് കണ്‍സള്‍ട്ടന്റ്
9287545454


No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...