Tuesday 23 February 2016

പോളിഹൗസ് ചരിത്രത്തിലൂടെയും ശാസ്ത്രത്തിലൂടെയും ഒരു യാത്ര

ഐബിന്‍ കാണ്ടാവനം


കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാര്‍ഷിക വികളെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ഇന്ത്യയിലെ കര്‍ഷകര്‍ നൂതന കാര്‍ഷിക രീതികളിലേക്ക് തിരിഞ്ഞത്. കാര്‍ഷിക ഉപകരണങ്ങള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടായെങ്കിലും കാലാവസ്ഥ പലപ്പോഴും കര്‍ഷകരെ കടക്കെളിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടു. ഈ സാഹചര്യത്തിലാണ് ഏതു കാലാവസ്ഥയിലും ചെടികള്‍ക്ക് സ്ഥിരമായ കാലാവസ്ഥ നല്കുന്ന ഹരിതഗൃഹങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങിയത്. ഇന്ത്യയില്‍ ഈ രീതി പിന്തുടരാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടില്‍ കൂടുതലായിട്ടില്ല. ഇപ്പോള്‍ പോളിത്തീന്‍ ഷീറ്റുപയോഗിച്ചു നിര്‍മിക്കുന്ന ഇത്തരം ഹരിതഗൃഹങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാണ്. കേരളത്തില്‍ ഈ രീതി സ്വീകരിച്ചിട്ട് ഒരു പതിറ്റാണ്ട് ആവുന്നതേയുള്ളൂ.


എന്താണ് ഹരിതഗൃഹം

നിശ്ചിത താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നതു വഴി സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം. സുതാര്യമായ ചില്ല്/പോളിത്തീന്‍ ഷീറ്റുകള്‍ സൂര്യരശ്മികളെ ഉള്ളിലേക്ക് കടത്തിവിടും. ചില്ല്/പോളിത്തീന്‍ ഷീറ്റുകളിലൂടെ പതിക്കുന്ന സൂര്യരശ്മികള്‍ അടുത്ത പ്രതലത്തെ ചൂടാക്കുമ്പോള്‍ അതില്‍നിന്നുയരുന്ന താപകിരണങ്ങള്‍ പുറത്തുപോകാന്‍ ചില്ല്/പോളിത്തീന്‍ ഷീറ്റുകള്‍ അനുവദിക്കില്ല. ഈ പ്രതിഭാസം നിശ്ചിത സ്ഥലത്ത് ചൂട് വര്‍ധിപ്പിച്ചു നിര്‍ത്തുന്നു. ഇതാണ് ഹരിതഗൃഹത്തിന്റെ പ്രവര്‍ത്തനതത്വം.

അതിനാല്‍ ഗ്രീന്‍ഹൗസ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേക്ക് കടത്തിവിടുകയും അതിനുള്ളില്‍ രൂപപ്പെടുന്ന താപം ഉള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഇത് തണുപ്പ് കാലങ്ങളില്‍ അനുയോജ്യമായ താപനില നിലനിര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍ ചൂട് കാലത്ത് താപനില 35 ഡിഗ്രിയില്‍ താഴെയാക്കാന്‍ വെന്റിലേഷനും തണുപ്പിക്കല്‍ പ്രക്രിയയും ആവശ്യമായി വരും. ചെടികള്‍ രാത്രികാലങ്ങളില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഗ്രീന്‍ ഹൗസിനുള്ളില്‍ തങ്ങിനില്‍ക്കുകയും രാവിലെ ഹരിതഗൃഹത്തിനുള്ളിലെ പ്രകാശ സംശ്ലേഷണത്തിന്റെ തോത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണില്‍നിന്നും ചെടികളില്‍നിന്നുമുള്ള ബാഷ്പീകരണം, അന്തരീക്ഷ ആര്‍ദ്രത ഉയര്‍ത്തുന്നു. ഇങ്ങനെ താപനില, പ്രകാശം, വായുസഞ്ചാരം, ഈര്‍പ്പം എന്നീ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ച് ഹരിതഗൃഹത്തിനുള്ളില്‍ വിളകള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു.

ഹരിതഗൃഹത്തിനുള്ളിലെ വിത്തുകളുടെ അങ്കുരണം, വളര്‍ച്ച, പുഷ്പിക്കല്‍, പതികളുടെ വേരിറക്കം, മുകുള സംയോജനം, കായ്കളുടെ പാകമാകല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തുറന്ന സ്ഥലങ്ങളില്‍ വളരുന്നവയെക്കാളും അതിവേഗത്തില്‍ സംരക്ഷിതാവസ്ഥയില്‍ നടക്കുന്നു. ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ അന്തരീക്ഷം വിളയ്ക്ക് അനുകൂലമായി ക്രമീകരിച്ചാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ സാധ്യമാകുകയുള്ളൂ.

ഗ്രീന്‍ഹൗസ്/പോളിഹൗസ്

സൂര്യപ്രകാശം ഉള്ളില്‍ കടക്കത്തക്കതരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂട്ടില്‍ ഉറപ്പിച്ച് നിര്‍മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസുകള്‍/പോളി ഹൗസുകള്‍. ഗ്രീന്‍ഹൗസുകളില്‍ സൂര്യപ്രകാശത്തിന്റെ ഉപയോഗം പരമാവധി കാര്യക്ഷമമായി പ്രയോജനപ്പെടുത്തുകയും വിളകളെ ദോഷകരമായി ബാധിക്കുന്ന ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് പ്രകാശരശ്മികളെ തടയുകയും ചെയ്യുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകത്തിന്റെ സാന്ദ്രത ഗ്രീന്‍ഹൗസുകളില്‍ രാത്രികാലങ്ങളില്‍ കൂടുന്നതിനാല്‍ സസ്യങ്ങളുടെ വളര്‍ച്ച മെച്ചപ്പെടുന്നു. മഴയും വെയിലും മഞ്ഞും കാറ്റും ഒരു തരത്തിലും ഗ്രീന്‍ഹൗസിനെ ബാധിക്കുന്നില്ല. ജലസേചനവും പോഷകമൂലകങ്ങളുടെ ഉപയോഗവും ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയും. എല്ലാകാലത്തും ഏതു വിളയും എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാനും വിളവെടുക്കാനും ഗ്രീന്‍ഹൗസ്/പോളിഹൗസ് കൃഷി സമ്പ്രദായത്തിലൂടെ കഴിയുമെന്ന മെച്ചം വളരെ ലാഭകരമായി പ്രയോജനപ്പെടുത്താം. എന്നാല്‍ കേരളത്തില്‍ ഈ പുതു കൃഷിരീതി അത്ര വിജയിച്ചിട്ടില്ല. കര്‍ഷകരുടെ അറിവുകള്‍ പരിമിതമാണെന്നതാണ് പ്രധാന കാരണം.


വിളകള്‍ 


ഏതു വിളയും ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യാമെങ്കിലും എങ്കിലും തുറസായ സ്ഥലത്ത് മതിയായ ഉത്പാദനക്ഷമതയുള്ള വിളകള്‍ ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യാറില്ല. ഗ്രീന്‍ഹൗസുകളിലെ ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതായതിനാല്‍ തറ വിസ്തീര്‍ണത്തിന് പുറമെ മുകളിലേക്കുള്ള നാല് മീറ്റര്‍ ഉയരമുള്ള സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്ന പടര്‍ന്നു കയറുന്ന ഇനം വിളകളാണ് സാധാരണയായി കൃഷി ചെയ്യുക.

കേരളത്തിലെ സാഹചര്യങ്ങളില്‍ കാബേജ്, കോളിഫ്‌ളവര്‍, മുളക് തുടങ്ങിയവ ഗ്രീന്‍ഹൗസുകളില്‍ കൃഷി ചെയ്യുന്നത് ഒട്ടും ലാഭകരമല്ല. ഗ്രീന്‍ഹൗസുകളുടെ തറ വിസ്തീര്‍ണം മാത്രമേ ഈ വിളകള്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ. ആയതിനാല്‍ പോളിഹൗസ് കൃഷിയുടെ മെച്ചപ്പെട്ട ലാഭം ഇത്തരം കൃഷികളില്‍നിന്നും തീര്‍ച്ചയായും ലഭ്യമാകില്ല എന്നതാണ് ഇതിന്റെ മറുവശം.

കേരളത്തിലെ കാലാവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലാഭകരമായി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വിളകള്‍ കാപ്‌സിക്കം, തക്കാളി, സാലഡ് വെള്ളരി, അച്ചിങ്ങപ്പയര്‍ എന്നിവയാണ്. ഇവയ്ക്ക് പുറമേ, പുഷ്പകൃഷിയും ഏറ്റവും ലാഭകരമായി ചെയ്യാന്‍ കഴിയും. പോളീഹൗസ് കൃഷിക്കായി മാത്രം വികസിപ്പിച്ചെടുത്ത വള്ളിയായി മുകളിലേക്ക് വളരുന്ന ഇനം തക്കാളിയും, കാപ്‌സിക്കവും മറ്റുമാണ് കൃഷി ചെയ്യേണ്ടത്. പരാഗണം ആവശ്യമില്ലാത്തതോ സ്വപരാഗണം നടത്തുന്നതുമായതോ ആയ വിളകള്‍ വേണം ഗ്രീന്‍ ഹൗസ് കൃഷിക്ക് അനുയോജ്യം. കാരണം പോളീഹൗസുകളില്‍ പരാഗണത്തിനു സഹായിക്കുന്ന ചെറു പ്രാണികള്‍ ഇല്ല.

കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളായ കൃഷിഭൂമിയുടെ കടുത്ത ദൗര്‍ലഭ്യം, അധികരിച്ച മഴ, രോഗകീടബാധകളുടെ ആധിക്യം, തൊഴിലാളി ദൗര്‍ലഭ്യം, പച്ചക്കറികളുടെയും പുഷ്പങ്ങളുടെയും ദൗര്‍ലഭ്യം എന്നിവ കണക്കിലെടുത്ത് ഗ്രീന്‍ഹൗസ്/പോളീഹൗസ് കൃഷിക്ക് വന്‍ സാധ്യതകളാണുള്ളത്. ഉത്പാദനക്ഷമതയാവട്ടെ തുറസായ കൃഷിരീതിയേക്കാള്‍ അനവധി മടങ്ങാണ്.


മഴമറ

ഇന്ത്യയില്‍ ഏറ്റവുമധികം മഴലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. നമ്മുടെ നാട്ടിലെ വിജയകരമായ പച്ചക്കറിക്കൃഷിക്ക് നേരിടുന്ന പ്രധാന തടസങ്ങളിലൊന്നും മഴയുടെ ആധിക്യമാണ്. ഈ പ്രശ്‌നത്തിന് ചെറിയതോതിലെങ്കിലും പരിഹാരമേകാന്‍ മഴമറയ്ക്കുള്ളിലെ കൃഷിക്കു സാധിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഈ രീതി ഫലപ്രദമാകണമെന്നില്ല. ചെറിയതോതിലും ഗാര്‍ഹാകാവശ്യത്തിനു വേണ്ടിയുള്ളതുമായ കൃഷിക്കാണ് ഈ രീതി പൊതുവേ ഉപയോഗിക്കപ്പെടുന്നത്. മഴവെളളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളിത്തീന്‍ ഷീറ്റുകൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറക്കൃഷി എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍നിന്നു പച്ചക്കറികളെ രക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഒരു ചട്ടക്കൂട് അഥവാ സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗിലെ ഗവേഷകരാണ് മഴമറക്കൃഷി കേരളത്തിനു യോജിച്ച രീതിയില്‍ വികസിപ്പിച്ചത്. ഗ്രീന്‍ഹൗസുകളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ കുറേ സാമ്യങ്ങളുണ്ട്. അടിസ്ഥാനപരമായി രണ്ടിനും ചട്ടക്കൂടും മേല്‍ക്കൂരയ്ക്കായി യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റും ആവശ്യമാണ്. സാമ്യം ഇത്രയും കാര്യത്തില്‍ മാത്രമാണുള്ളത്.

ചരിത്രം

കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തില്‍ സസ്യങ്ങളെ വളര്‍ത്താന്‍ തുടങ്ങിയത് റോമന്‍ സാമ്രാജ്യത്തിലാണ്. റോമന്‍ ചക്രവര്‍ത്തി ടിബേരിയൂസിനു എല്ലാ ദിവസവും വെള്ളരി കഴിക്കുന്ന ശീലമുണ്ടായിരുന്നു. വര്‍ഷം മുഴുവന്‍ വെള്ളരി കൃഷി ചെയ്യുന്നതിനായി ടിബേരിയൂസിന്റെ തോട്ടക്കാര്‍ ഒരു വഴി കണ്ടെത്തി. ചക്രങ്ങള്‍ ഘടിപ്പിച്ച് പ്രത്യേകമായി തയാറാക്കിയ ഒരു തോട്ടത്തില്‍ അവര്‍ വെള്ളരി കൃഷി ചെയ്തു. രാവിലെ സൂര്യപ്രകാശത്തിലേക്ക് വയ്ക്കുകയും രാത്രിയില്‍ കെട്ടിടത്തിനുള്ളിലേക്കു എടുത്തു വയ്ക്കുകയും ചെയ്യുന്ന രീതിയാണ് അവര്‍ സ്വീകരിച്ചത്.

13-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ഗ്രീന്‍ഹൗസ് നിര്‍മിച്ചു. ഔഷധസസ്യങ്ങള്‍ക്കായായിരുന്നു ഇത് നിര്‍മിച്ചത്. ഇതു പിന്നീട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നറിയപ്പെട്ടു.

താപനില കൃത്യമായി നിയന്ത്രിക്കുന്ന വിധത്തിലുള്ള ഹരിതഗൃഹങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത് എഡി 1450ല്‍ കൊറിയയിലാണ്. ചെടികള്‍ക്കാവശ്യമായ രീതിയില്‍ ചൂടും ആര്‍ദ്രതയും നിയന്ത്രിക്കാനുള്ള സംവിധാനം അതിനുണ്ടായിരുന്നു.

17-ാം നൂറ്റാണ്ടിലാണ് ഇംഗ്ലണ്ടും നെതര്‍ലന്‍ഡും ഗ്രീന്‍ഹൗസ് കൃഷികളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ആദ്യകാലങ്ങളില്‍ ചൂട് ക്രമീകരിക്കാന്‍ കഴിയാെത നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും ഇന്ന് ഏറ്റവുമധികം പോളീഹൗസുകള്‍ ഉള്ള രാജ്യമാണ് നെതര്‍ലന്‍ഡ്. ലക്ഷക്കണക്കിനു ടണ്‍ പച്ചക്കറികളാണ് ഇവിടെ ഉത്പാദിപ്പിക്കുക.

ഓറഞ്ചറി
1800കളില്‍ ഫ്രാന്‍സ് ഗ്രീന്‍ഹൗസുകളെ ഓറഞ്ചറീസ് എന്നാണ് വിളിച്ചിരുന്നത്. തണുപ്പുകാലങ്ങളില്‍ ഓറഞ്ച് മരങ്ങള്‍ തണുത്തുറയുന്നത് തടയാനായിരുന്നു അന്ന് ഗ്രീന്‍ഹൗസുകള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് പൈനാപ്പിളിനുവേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ പൈനെറീസ് എന്നും ഗ്രീന്‍ഹൗസുകള്‍ അറിയപ്പെട്ടു.

ഇംഗ്ലണ്ടിലെ വിക്ടോറിയന്‍ കാലഘട്ടമാണ് ഗ്രീന്‍ഹൗസുകളുടെ വിജയഘട്ടം. ചെറുതും വലുതുമായി നിരവധി ഗ്ലാസ്ഹൗസുകളാണ് ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ഉയര്‍ന്നത്. ഏറ്റവും വലിയ ഗ്ലാസ് ഗ്രീന്‍ഹൗസ് ഇംഗ്ലണ്ടിലാണുള്ളത്.

1960കളിലാണ് ഗ്രീന്‍ഹൗസുകളില്‍ പോളിത്തീന്‍ ഷീറ്റ് ഉപയോഗിച്ചുതുടങ്ങിയത്. അതോടെ പോളീഹൗസ് എന്ന പേരും വീണുകിട്ടി. 1970കളിലാവട്ടെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ സഹായകമായ പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത്തരം ഷീറ്റുകള്‍ക്ക് 3-4 വര്‍ഷമാണ് ആയുസ്.


ഗ്രീന്‍ഹൗസ് വെന്റിലേഷന്‍

ആവശ്യത്തിനു വെന്റിലേഷന്‍ നല്കുക എന്നതാണ് ഗ്രീന്‍ഹൗസുകളുടെ വിജയത്തിനാധാരം. ആവശ്യമായ വെന്റിലേഷന്‍ നല്കിയില്ലെങ്കില്‍ ചെടികളുടെ വളര്‍ച്ചയെ പ്രതീകൂലമായി ബാധിക്കും. ഹൗസിനുള്ളിലെ താപനിലയും ഈര്‍പ്പവും കൃത്യമായി നിലനിര്‍ത്തുക എന്നതാണ് വെന്റിലേഷന്‍െ പ്രധാന ധര്‍മം. ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടായില്ലെങ്കില്‍ ഗ്രീന്‍ഹൗസുകളുടെ ഈര്‍പ്പം വര്‍ധിച്ച് ഫംഗസ് ബാധ ചെടികള്‍ക്കുണ്ടാകും. ശുദ്ധവായു കടക്കുന്നത് പ്രകാശസംശ്ലേഷണത്തിനു സഹായിക്കും. മാത്രമല്ല പരാഗണവും നടക്കും.


കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ വര്‍ധന

ഗ്രീന്‍ഹൗസുകളില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് വര്‍ധിക്കുന്നത് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നു മനസിലാക്കിയിട്ട് 100 വര്‍ഷം ആകുന്നതേയുള്ളൂ. വിദേശരാജ്യങ്ങളില്‍ ഗ്രീന്‍ഹൗസുകളില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവ് കൃത്രിമമായി വര്‍ധിപ്പിക്കാറുണ്ട്. യുകെയില്‍ ഒരു പഞ്ചസാര ശുദ്ധീകരണശാലയ്ക്കു സമീപമുള്ള ഗ്രീന്‍ഹൗസ് പഞ്ചസാര ശുദ്ധീകരിക്കുമ്പോള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് വാതകം ഗ്രീന്‍ഹൗസിലേക്ക് വിടുകയാണ് ചെയ്യുന്നത്. അതുവഴി ചെടികള്‍ക്ക് CO2 കിട്ടുകയും അന്തരീക്ഷമലിനീകരണം കുറയ്ക്കാനും കഴിയുന്നു.

ജലസേചനം, വളപ്രയോഗം

നിശ്ചിത അളവിലുള്ള നന മാത്രമേ പോളീഹൗസിലെ ചിടികള്‍ക്കാവശ്യമുള്ളൂ. സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുന്നതിനു മുമ്പുതന്നെ പോളീഹൗസുകളിലെ ജലസേചനം നടന്നിരിക്കണമെന്നാണ് ശാസ്ത്രം. പുട്ടിനുവേണ്ടി അരിപ്പൊടി കുഴയ്ക്കുന്ന പരുവത്തില്‍ മാത്രമേ ഗ്രീന്‍ഹൗസുകളിലെ മണ്ണില്‍ നന പാടുള്ളു. ജലസേചനം കൂടുന്നതനുസരിച്ച് ചെടികളുടെ നാശമാണുണ്ടാവുക.

മണ്ണില്‍ രണ്ടു തരം സുഷിരങ്ങളാണുള്ളത്. ചെറുതും ലുതും. ചെറിയ സുഷിരങ്ങളില്‍ വെള്ളവും വലിയ സുഷിരങ്ങളില്‍ വായുവുമാണ് നിറയുക. ഇതാണ് ചെടികള്‍ക്കാവശ്യവും. അമിത ജലസേചനമുണ്ടായാല്‍ രണ്ടു സുഷിരങ്ങളിലും വെള്ളം നിറഞ്ഞ് ചെടികള്‍ക്കാവശ്യമായ വായു മണ്ണില്‍നിന്നു ലഭിക്കാതെവരും. ഇതും ചെടികളുടെ വളര്‍ച്ചയെ ബാധിക്കും.

വെളത്തില്‍ ലയിക്കുന്ന വളങ്ങളാണ് പോളീഹൗസുകളിലെ വിളകള്‍ക്ക് നല്കുന്നത്. ഇത് ജലസേചനത്തിനു തയാറാക്കിയിരിക്കുന്ന ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ നല്കുന്നു. അതുവഴി ചെടികള്‍ക്ക് ആവശ്യമായ അളവില്‍ മാത്രം വളം ലഭിക്കും.


ഹരിതഗൃഹ മാതൃകകള്‍


1. ചായ്ച്ചിറക്കിയ ഹരിതഗൃഹം
ഏതെങ്കിലും കെട്ടിടത്തിന്റെ വശത്തേയ്ക്ക് ചായ്ച്ചിറക്കി ഉണ്ടാക്കുന്നു. പരമാവധി സമയം സൂര്യരശ്മി കിട്ടുന്നതും നിഴല്‍ വീഴാത്തതുമായ വശത്താണ് നിര്‍മിക്കുക. സാധാരണയായി മഞ്ഞുകാലത്ത് ചെടികളെ രക്ഷിക്കുന്നതിനായി കൊടും ശൈത്യമുള്ളിടങ്ങളില്‍ ഉപയോഗിക്കുന്നു. 

2. ത്രികോണ മുഖപ്പോടുകൂടിയത്
മേല്‍ക്കൂര കുത്തനെ ചെരിഞ്ഞതും വശങ്ങള്‍ ലംബവും. കേരളത്തെപ്പോലെ മഴയും ചൂടും കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് ഏറ്റവും അനുയോജ്യംമായത് ഇവയാണ്. 

3. കോണ്‍സെറ്റ്
ഇവയുടെ വശങ്ങള്‍ ലംബവും മേല്‍ക്കൂര കമാനരൂപത്തിലുമാണ്. ഇത്തരം ആകൃതിയിലുള്ള ഹരിതഗൃഹത്തിനുള്ളിലേക്ക് കൂടുതല്‍ സൂര്യരശ്മി കടത്തിവിടുന്നതിനാല്‍ ഒരേ വലുപ്പമുള്ള കേബിള്‍ ഹരിതഗൃഹത്തെ അപേക്ഷിച്ച്, കോണ്‍സെറ്റ് ഹരിതഗൃഹത്തില്‍ താപനില കൂടുതലായിരിക്കും. ഉഷ്ണമേഖല പ്രദേശത്തിന് ഇത് അനുയോജ്യമല്ല. 

4. അറക്കവാള്‍ വായ്ത്തല പോലെയുള്ളത് 
രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങള്‍ അറക്കവാളിന്റെ വായയുടെ ആകൃതിയില്‍ ഒരുമിച്ച് നിര്‍ത്തി ക്രമീകരിച്ചിരിക്കുന്നു. സ്വാഭാവിക വെന്റിലേഷന്‍ ഉപയോഗിക്കുന്നിടത്ത് ഇത്തരം മാതൃകയാണ് ഉത്തമം. കേരളത്തില്‍ പൊതുവേ ഉപയോഗിച്ചു വരുന്നത് ഇത്തരം പോളീഹൗസുകളാണ്.



പോളിഹൗസ് കൃഷിയില്‍ ഇന്ത്യ

കാര്‍ഷികോത്പാദനത്തില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കാര്‍ഷികവൃത്തി ഒരു ഒദ്യോഗിക ജോലിയായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് ഇതുമൂലം ജീവിക്കുന്നത്. കര്‍ണാടകയിലെ ചിക്കോടി താലൂക്കിലെ സാമ്പത്തിക വരുമാനം കൃഷിയില്‍നിന്നുള്ളതാണ്. കാലത്തിനനുസരിച്ച് മാറി ചിന്തിച്ച കര്‍ഷകരാണ് ഇവിടുള്ളത്. അതിനാല്‍ വിജയകരമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്കു കഴിയുന്നു. 

കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിളകളെ നശിപ്പിച്ചുതുടങ്ങിയപ്പോഴാണ് ഇവിടത്തെ കര്‍ഷകര്‍ പോളിഹൗസ് കൃഷിയിലേക്ക് തിരിയുന്നത്. കൃത്യമായികൃഷിചെയ്ത് വിജയം നേടാനായതോടെ അവരുടെ ജീവിതനിലവാരംതന്നെ മാറി. നല്ല വീട്, കാര്‍ തുടങ്ങിയവ വാങ്ങാനുള്ള സാമ്പത്തിക ഭദ്രത ചിക്കോടിയിലെ കര്‍ഷകര്‍ക്കുണ്ടാക്കിക്കൊടുത്തത് പോളിഹൗസുകളാണ്. ഇവിടെ കാലാവസ്ഥയെയും കീടബാധകളെയും പേടിക്കേണ്ട കാര്യമില്ല. 

4000 ചതുരശ്ര അടി (ഒരു ഏക്കര്‍) വിസ്തീര്‍ണമുള്ള പോളിഹൗസുകളാണ് കേരളത്തിനു പുറത്തുള്ള കൃഷിയിടങ്ങളില്‍ ഉയര്‍ന്നു വരുന്നത്. ബംഗളൂരു ആസ്ഥാനമാക്കി നൂറു കിലോമീറ്റര്‍ ചുറ്റളവിലുള്ള പോളിഹൗസുകളുടെ എണ്ണമെടുത്താല്‍ ഉത്തരേന്ത്യ മുഴുവനുള്ള പോളീഹൗസുകളുടെ എണ്ണത്തിനു മുകളിലായിരിക്കും. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് പോളിഹൗസുകള്‍ വ്യാപകമായുള്ളത്. കേരളത്തിലെ പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ 10 സെന്റ് വലുപ്പമുള്ള പോളീഹൗസുകളാണ് നിര്‍മിച്ചുവരുന്നത്. 




(ദീപികയുടെ വിജ്ഞാനാധിഷ്ഠിത പ്രസിദ്ധീകരണമായ ചോക്ലേറ്റില്‍ 24-02-2016ല്‍ പ്രസിദ്ധീകരിച്ചത്.) http://www.deepika.com/chocolate/

No comments:

Post a Comment

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...